തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി ഇന്ധനവില കൂടുമ്പോൾ കേരളത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം മനഃപൂർവ്വം വേണ്ടെന്നുവെക്കുന്ന തരത്തിലുള്ള സാമ്പത്തിക മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
മേയ് 15 മുതൽ നാല് തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. നിരന്തരമായ ഈ വിലവർധനവ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും സാമൂഹിക-സാമ്പത്തിക മേഖലകളിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയ ശേഷം മാത്രമേ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഇന്ധനവിലയിലുള്ള ഈ അനിശ്ചിതത്വം അവസാനിച്ചാൽ മാത്രമേ സർക്കാരിന് കൃത്യമായ തീരുമാനമെടുക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി പെട്രോളിന് നാല് തവണയും ഡീസലിന് രണ്ട് തവണയും അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങൾക്ക് 619 കോടി രൂപയുടെ ഇളവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ 2016 മുതൽ 2025 വരെയുള്ള ഇടതു സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധനവിലൂടെ 3100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടും ജനങ്ങൾക്ക് ഒരു രൂപയുടെ പോലും ഇളവ് നൽകിയില്ല.
ഇന്ധനവില വർദ്ധനവിലൂടെയുള്ള അധിക വരുമാനം സംസ്ഥാനത്തിന് ആവശ്യമാണെന്നും അത് ഉപേക്ഷിക്കില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ ഔദ്യോഗിക സഭാരേഖകളിലുണ്ടെന്നും, ആ മണ്ടത്തരം ഇപ്പോൾ ഈ സർക്കാർ കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.